Sunday, 11 May 2025

ആട്ടോബയോഗ്രാഫി ഓഫ് മല്ലൂസ്


തൃത്താലയിൽ നിന്ന് പട്ടിത്തറയിലേക്കും അവിടെ നിന്ന് ഒതളൂരിലേക്കും ഒരു കടൽ ദൂരമില്ലെങ്കിലും വി.ടി.പ്രദീപ് എന്ന എഴുത്തുകാരനെ കണ്ടെത്താൻ എൻ്റെ സുഹൃത്ത് രാഗം മോഹനൻ്റെ സഹായം വേണ്ടി വന്നു എന്നതാണ് നേര്! 

'അലി, നീ പ്രദീപിൻ്റെ കഥകൾ വായിക്കണമെന്ന്' പറഞ്ഞ് ഒരു വർഷം മുമ്പ് FB യുടെ ലിങ്ക്  മോഹനനാണ് എനിക്ക് അയച്ചു തന്നത്. ആ ലിങ്കിൻ്റെ ഗോവണി കയറി സുകുമാര കഥകൾ ആസ്വദിച്ച് വായിച്ചപ്പോൾ ശരാശരി മല്ലൂസിൻ്റെ മനസ്സ് അടുത്തറിഞ്ഞവൻ്റെ രചനയാണിതെന്ന് ശരിയ്ക്കും ബോധ്യമായി. 

വി.കെ.എൻ്റെ പയ്യൻസിനേയും, എം.പി നാരായണപിള്ളയുടെ ശുനകനേയും മനസ്സിൽ കുടിയിരുത്തിയ ഭൂതകാലത്തിൽ നിന്ന് പ്രദീപിൻ്റെ സുകുമാരനിലേക്ക് എത്തുമ്പോൾ അന്നത്തെ വായനാ രസാനുഭൂതി വീണ്ടെടുക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതുണ്ട്. ആത്മാവിൽ അലിഞ്ഞ് ചേർന്ന രചന തന്നെയാണിതെന്ന് അന്നേ തോന്നി.

അതുകൊണ്ടാണ് കഴിഞ്ഞ വർഷം ഒരു സായാഹ്നത്തിൽ പ്രദീപിനെ കാണാൻ രാഗം മോഹനൻ്റെ കൂടെ ഞാനും ഒതളൂരിലേക്ക് ചാടി പുറപ്പെട്ടത്. അന്നവിടെ ഒരു വിവാഹ സൽക്കാരം നടത്തുന്ന തിരക്കിലായിരുന്നു പ്രദീപ്. ഒരു സാധാ മല്ലൂസിൻ്റെ പൊങ്ങച്ച സഞ്ചിയൊന്നുമില്ലാതെ ആ തിരക്കിനിടയിലും ഇത്തിരി നേരം ഞങ്ങൾക്കു വേണ്ടി പ്രദീപ് മാറ്റിവച്ചു. കുറെ കാര്യങ്ങളും കാര്യമില്ലായ്മകളും അന്നേരം ഞങ്ങൾ പങ്കുവച്ചു. ഗൃഹാങ്കണത്തിൽ നടന്ന സൽക്കാരത്തിൽ ഞങ്ങളെക്കൂടി അദ്ദേഹം ഉൾച്ചേർക്കുകയും ചെയ്തു.

ഒരു ഒന്നാന്തരം മല്ലൂസിൻ്റെ പൊങ്ങച്ചവും മുന കൂർപ്പിച്ച നർമ്മവും അധർമ്മവും പുറത്തെടുക്കാതെ ഞങ്ങൾ സഖാവ് കെ.ജയദേവൻ്റെ മെനു നന്നായി ഭുജിച്ചു. അന്ന് പ്രദീപ് ഗ്രന്ഥകാരനായിട്ടില്ല. ആദ്യ കൃതി ('മഴയുടെ ആത്മകഥയിലെ കടൽ') അന്ന് കരയെ പുണരാൻ വെമ്പി നിൽക്കുന്ന സമയമാണ്. വളരെ പെട്ടെന്നു തന്നെ ആദ്യകൃതി രണ്ടു പതിപ്പുകളിറങ്ങുകയും രണ്ടാം കൃതിയായ 'ആട്ടോബയോഗ്രഫി ഓഫ് ആൻ അൽ മല്ലൂ' (അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം) വിക്ഷേപിക്കപ്പെടാൻ ജാതകം കുറിക്കുകയും ചെയ്ത സമയത്താണ് എല്ലാ മല്ലൂസിനേയും സാക്ഷി നിർത്തി കവർ പ്രകാശനം നടക്കുന്നത്.

നവമാധ്യമത്തിൽ നിന്ന് സുകുമാരൻ്റെ രഹസ്യ ജീവിതം പുറത്തുകടന്ന് പുസ്തകത്തിലേക്ക് വിന്യസിക്കപ്പെടുന്ന ഈ യുദ്ധാനന്തര സന്ദർഭത്തിൽ കവർ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു.

ചരടിൽ കോർത്ത രുദ്രാക്ഷം പോലെ സുകുമാരൻ കഥകൾ നൂറ് കണക്കിനുണ്ടെങ്കിലും അതിൽ നിന്ന് കുറച്ചെണ്ണമെടുത്ത് മഷി പുരട്ടി പുസ്തക രൂപത്തിലാക്കുന്നു എന്നത് വായനക്കാർക്ക് ആഹ്ലാദമേകുന്ന സംഗതിയാണ്. ആയതിനാൽ ഞാനും ആകാംക്ഷയോടെ സുകുമാരനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

പ്രിയ സുഹൃത്ത് പ്രദീപിന് ആശംസകൾ!

© ടി.വി.എം അലി